എസ്‌ഐആര്‍: ഉത്തര്‍പ്രദേശില്‍ 2.89 കോടി വോട്ടര്‍മാര്‍ പുറത്തേക്ക്…

ലഖ്നൗ: വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്ഐആര്‍) ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 15.44 കോടി വോട്ടര്‍മാരില്‍ നിന്നാണ് ഏകദേശം 19 ശതമാനം പേരുകള്‍ ആണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്ഐആര്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

വോട്ടര്‍പട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന 2.89 കോടി വോട്ടര്‍മാരില്‍ 1.26 കോടി പേര്‍ സംസ്ഥാനത്ത് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറിയവരാണ്. 46 ലക്ഷം പേര്‍ മരിച്ചു, 23.70 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരുമാണ്. 83.73 ലക്ഷം പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമ്പോള്‍ 9.57 ലക്ഷം പേര്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

എസ്‌ഐആര്‍ നടപടികള്‍ ക്രമങ്ങള്‍ക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 31 ന് പുറത്തിറക്കുമെന്ന് യുപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചു. കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും പരാതികളും ഡിസംബര്‍ 31 മുതല്‍ 2026 ജനുവരി 30 വരെ സ്വീകരിക്കും. 2026 ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. 2003 ലെ വോട്ടര്‍ പട്ടിക നിലവിലെ വോട്ടര്‍ പട്ടികയുമായി മാപ്പ് ചെയ്യുന്ന ജോലിയും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

2003 ലെ വോട്ടര്‍ പട്ടികയിലെ ഏകദേശം 91 ശതമാനം ആളുകളും പുതിയ വോട്ടര്‍പട്ടികയിലും ഉണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇത്തരം വോട്ടര്‍മാരുടെ പേരുകള്‍ അവരുടെ സ്വന്തം പേരുകള്‍, മാതാപിതാക്കള്‍, പ്രപിതാമഹന്മാര്‍ എന്നിവരുടേയുമായി പൊരുത്തപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 1.11 കോടി ആളുകളില്‍ ഒമ്പത് ശതമാനം പേര്‍ക്ക് മാത്രമാണ് വോട്ടര്‍മാരാണെന്നതിന്റെ തെളിവായി അവര്‍ കമ്മീഷന് രേഖകള്‍ നല്‍കേണ്ടിവരിക. ഇവര്‍ക്ക് നോട്ടീസ് അയക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!