‘പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം’; ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന തള്ളി കോടതി, വിധി പകർപ്പ് പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ള ആറ് പ്രതികളുമായി എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. ആറ് പ്രതികള്‍ക്ക് 20 വര്‍ഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധി പകര്‍പ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ കൊട്ടേഷനാണ് പ്രതികള്‍ നടപ്പാക്കിയത് എന്ന വാദം പൂര്‍ണമായും തള്ളുന്നതാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി പുറപ്പെടുവിച്ച വിധി. ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കട്ടെ എന്ന വാചകത്തോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായം തയ്യാറാക്കിയിരിക്കുന്നത്.

ദിലീപ് പങ്കെടുത്തു എന്ന് പ്രോസിക്യൂഷന്‍ പറയുന്ന ഗൂഢാലോചന വാദങ്ങള്‍ പൂര്‍ണമായി തള്ളുന്നതാണ് വിധിന്യായം. ഗുഢാലോചനയില്‍ ദിലീപുമായി ബന്ധപ്പെടുത്താന്‍ മതിയായ തെളിവുകളില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത പ്രതികളെ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികളുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ശക്തമല്ല. പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിന് തെളിവില്ല. ദിലീപിനെ ബന്ധപ്പെടുത്തുന്ന സാഹചര്യ തെളിവുകള്‍ കണ്ടെത്തിയില്ല.

പ്രതികള്‍ ജയിലില്‍ നിന്നും നടത്തിയെന്ന് പറയുന്ന ഫോണ്‍ വിളിയില്‍ വ്യക്തതയില്ല. ദിലിപീന് കത്തയച്ച സംഭവത്തിലും മതിയായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വിധി ന്യായത്തില്‍ പറയുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തെ കുറിച്ചു പരാമര്‍ശമുണ്ട്. അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല. അന്നത്തെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്നും വിധിയില്‍ പറയുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായ ശേഷവും ഫോണ്‍ ഉപയോഗിച്ചു. ഇതിലും കോടതി സംശയം ഉന്നയിക്കുന്നു.

കാക്കനാട് ജില്ലാ ജയിലില്‍ വച്ച് പള്‍സര്‍ സുനി ദിലീപിനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഇതിന് ഉപയോഗിച്ചു എന്ന് പറയുന്ന മൊബൈലിന്റെ ചാര്‍ജര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാക്കനാട് ജില്ലാ ജയിലിലെ തടവുകാരന്‍ ജിന്‍സന്‍ എന്നയാള്‍ സാക്ഷിയായത് എങ്ങനെ എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു. കേസില്‍ ഏറെ കോളിക്കം സൃഷ്ടിച്ച് സംവിധാനയകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ തുറന്നുപറച്ചിലുകളും പൂര്‍ണമായും കോടതി തള്ളുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിലും വീഴ്ച സംഭവിച്ചെന്നും വിധി ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!