ന്യൂഡൽഹി; എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കാൻ ഓരോ പൗരന്റെയും പ്രയത്‌നം അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.രാജ്യം പുരോഗതിയുടെ പാതയിലാണ്. നമ്മുടെ മൂല്യങ്ങൾ ഓർമിക്കേണ്ട സമയമാണ് ഇതെന്നും രാഷ്ട്രപതി അറിയിച്ചു.
രാമക്ഷേത്രം യാഥാർത്ഥ്യമായത് ഇന്ത്യയുടെ നാഗരിക പൈതൃകം വീണ്ടെടുക്കലിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാർ കണക്കാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ആഴ്ച ആദ്യം, അയോധ്യയിൽ നിർമ്മിച്ച മഹത്തായ പുതിയ ക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹത്തിന്റെ ചരിത്രപരമായ ‘പ്രാൺ പ്രതിഷ്ഠ’ നമ്മൾ കണ്ടു. ഈ സംഭവത്തെ വിശാലമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഇന്ത്യയുടെ നാഗരിക പൈതൃകം വീണ്ടെടുക്കലിലെ നാഴികക്കല്ലായി ഇതിനെ ഭാവി ചരിത്രകാരന്മാർ കണക്കാക്കും. ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും ഭൂമിയിലെ പരമോന്നത കോടതിയുടെ തീരുമാനത്തിനും ശേഷമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ അത് ജനങ്ങളുടെ വിശ്വാസത്തിൻറെ മഹത്തായ മന്ദിരമായി മാത്രമല്ല, ജുഡീഷ്യൽ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ സാക്ഷ്യപത്രം കൂടിയായിട്ടാണ് നിലകൊള്ളുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
നമ്മുടെ ഭരണഘടനയുടെ ആമുഖം ആഘോഷിക്കപ്പെടുന്ന ദിനമാണ് നാളെ. ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ എന്നാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ജനാധിപത്യം എന്ന മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടന. ഇന്ത്യൻ ജനാധിപത്യവ്യവസ്ഥ പാശ്ചാത്യ ജനാധിപത്യ സങ്കൽപ്പത്തേക്കാൾ എത്രയോ പഴക്കം ചെന്നതാണ്. അതിനാലാണ് ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന് വിളിക്കുന്നത്. ഇന്ത്യ പുരോഗതയുടെ പാതയിലാണ്. ഇത് പരിവർത്തനത്തിന്റെ സമയമാണ്. രാജ്യത്തെ ഉന്നതിയിൽ എത്തിക്കാൻ ഒരു സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ഒരോ പൗരന്റെയും പ്രയത്‌നം അനിവാര്യമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
ഇന്ത്യ അമൃതകാലത്തിന്റെ പാതയിലാണ് . നിരവധി സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടം കൂടിയാകും ഇത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറും. ഭാവിയിൽ ഒരുപാട് മേഖലകളിൽ ആശങ്കകൾ ഉണ്ടാകാം, അതുപോലെ തന്നെ അവസരങ്ങളും. പ്രത്യേകിച്ച് യുവാക്കൾക്ക്. അവർ പുതിയ പുതിയ വഴികൾ വെട്ടി മുന്നേറുകയാണ്. അവരുടെ പാതയിലെ എല്ലാ തടസ്സങ്ങളും മാറ്റാനായി നമുക്ക് പ്രയത്‌നിക്കാമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിൻ്റെ പ്രതീകമാണ് രാമക്ഷേത്രം; പ്രതികൂല സാഹചര്യങ്ങളിലെല്ലാം ഭാരതം കരുത്തോടെ മുന്നേറി; രാഷ്ട്രപതി
