വി എം വിനുവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതിയില്‍ ജില്ലാ കളക്ടര്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. ഇതുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2020 ലെ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് ഇആര്‍ഒ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം വി എം വിനു ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി എം വിനു ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിനുവിന്റെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്ന് വി എം വിനു ഇന്നലെ പറഞ്ഞിരുന്നു. ഭാര്യക്കൊപ്പം പോയാണ് താന്‍ വോട്ട് ചെയ്തത്. സിവില്‍ സ്‌റ്റേഷന് സമീപത്തെ ബൂത്തിലാണ് താന്‍ വോട്ട് ചെയ്തതെന്നും ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നുമാണ് വിഎം വിനു പറഞ്ഞത്. സ്ഥാനാര്‍ഥിയായതോടെ തന്റെ പേര് ബോധപൂര്‍വം വെട്ടിയതാണെന്നും വിനു ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ എല്‍ഡിഎഫ് കൃത്രിമം നടത്തിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!