വട്ടംകറക്കുന്ന കാപ്ച ചോദ്യങ്ങളുടെ എണ്ണം കുറച്ചു; കൂട്ടത്തോല്‍വിയെ തുടര്‍ന്ന് ലേണേഴ്‌സ് പരീക്ഷയില്‍ മാറ്റം

കൊച്ചി: പരിഷ്‌കരിച്ച ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി. ചോദ്യാവലിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത് കൂട്ടത്തോല്‍വിക്കു കാരണമായിരുന്നു. പരിഷ്‌കാരത്തിനെതിരേ വലിയ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാന്‍ ശ്രമിച്ചത്.

മുന്‍പ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ പരിഷ്‌കരിച്ചപ്പോള്‍ ചോദ്യങ്ങളുടെ എണ്ണം 30 ആയി. ഇതില്‍ 18 എണ്ണത്തിന് ഉത്തരം നല്‍കിയാല്‍ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തില്‍ നല്‍കേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. ചോദ്യാവലിയില്‍ മൂന്ന് സാധാരണ ചോദ്യങ്ങള്‍ക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കേണ്ടത് കാപ്ച അടിച്ചുനല്‍കിയാണ്. ഓരോ മൂന്നു ചോദ്യത്തിനുശേഷവും കാപ്ച നല്‍കേണ്ട ഉത്തരം വരും.

അതിനാല്‍ കംപ്യൂട്ടര്‍ ടൈപ്പിങ്ങില്‍ വലിയ വേഗത ഇല്ലാത്തവര്‍ക്കും പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ധാരാളം സമയം വേണ്ടിവരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കന്‍ഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കന്‍ഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. അതിനാല്‍ പരീക്ഷ എഴുതുന്ന 80 ശതമാനം പേര്‍ക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്പരുകളും അടങ്ങുന്നതാണ് കാപ്ച.

30 ചോദ്യത്തിനും ഉത്തരം നല്‍കുന്നവര്‍ക്ക് ഒന്‍പത് കാപ്ച ഉത്തരം നല്‍കേണ്ടിവരും. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ത്തന്നെ പരീക്ഷയില്‍നിന്നു സമയം പൂര്‍ത്തിയായി പുറത്താകുന്ന അവസ്ഥയാണ്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൊത്തം കാപ്ച ചോദ്യം മൂന്നായി ചുരുക്കി. ഇതോടെ പരീക്ഷ എഴുന്നവര്‍ക്ക് ആശ്വാസമായെങ്കിലും പരീക്ഷയെ പേടിച്ച് പലരും എഴുതാന്‍ മടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!