തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില പരിഷ്കരിച്ചു. രാവിലെ വില കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പവന് 1200 രൂപയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില 89,000 ത്തിന് താഴെയെത്തി.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 88,600 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 95000 ത്തിനടുത്ത് നൽകണം.
പവന് ഇന്നലെ 1,720 രൂപയും ഇന്ന് രാവിലെ 600 രൂപയുമാണ് ഇടിഞ്ഞത്. കഴിഞ്ഞ ചെവ്വാഴ്ച രാവിലെ 97,360 എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് 8,760 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
