കൊച്ചി: സാമൂഹ്യമാധ്യമങ്ങള്‍ വഴി വാടക ഗര്‍ഭധാരണത്തിന് ദാതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിക്കുന്ന സംഘം കേരളത്തിലും. പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇത്തരത്തില്‍ അണ്ഡദാതാക്കളാക്കാന്‍ എത്തുന്ന സ്ത്രീകള്‍ പലരും കബളിക്കപ്പെടുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കൊച്ചി, ഇടപ്പള്ളിയിലെ ക്ലിനിക്കില്‍ നടത്തിയ പരിശോധന സംസ്ഥാനത്ത് തഴച്ചുവളരുന്ന നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അസിസ്റ്റൻ്റ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ടി) റാക്കറ്റിലേക്കാണ് എത്തിയത്.
കൊച്ചിയിലെ മാമമിയ ലൈഫ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നടന്ന റെയ്ഡില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ അഞ്ച് സ്ത്രീകളെയും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു അമ്മയെയും കുട്ടിയെയുമാണ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഏകദേശം 25 വയസ്സ് പ്രായമുള്ള സ്ത്രീകളെ പണ വാഗ്ദാനം ചെയ്ത് എത്തിച്ച് ‘വാടക അമ്മമാരോ’ അണ്ഡദാതാക്കളോ ആകാന്‍ പ്രേരിപ്പിപ്പിക്കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് 30,000 മുതല്‍ 40,000 രൂപ വരെ വാഗ്ദാനം ചെയ്താണ് എത്തിക്കുന്നത്. എന്നാല്‍ ക്ലിനിക്കല്‍ എത്തിയ ഇവര്‍ക്ക് വളരെ തുച്ഛമായ തുക മാത്രമെ നല്‍കൂവെന്നുമാണ് കളമശ്ശേരി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പരാതികള്‍ ഉണ്ടായിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ കൊച്ചിയിലെ മാമമിയ ലൈഫ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. സ്ത്രീകളെ പ്രതിഫലം വാഗ്ദാനം ചെയ്ത് കേരളത്തില്‍ എത്തിച്ചതായും നിയമവിരുദ്ധമായി തടവിലാക്കുകയും വാടക ഗര്‍ഭധാരണം നടത്തിതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, അഡീഷണല്‍ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നയിരുന്നു പൊലീസ് റെയ്ഡ്.
തട്ടിപ്പ് സംഘത്തെ കുറിച്ച് വിശദ വിവരങ്ങള്‍ അറിയുന്നതിന് ഇരകളെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന മറ്റ് ആശുപത്രികളും നിരീക്ഷണത്തിലാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം സ്ത്രീകള്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ കണ്ട് എത്തിയതാണെന്ന കൊച്ചിയിലെ സ്ഥാപനത്തിന്റെ വാദം സംശയകരമാണെന്ന് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനം പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇംഗ്ലീഷിലാണ് നല്‍കിയത്. ഇരകളായ സ്ത്രീകള്‍ക്ക് അവരുടെ മാതൃഭാഷ മാത്രമേ അറിയൂ. ഇതര സംസ്ഥാനക്കാരായ സ്ത്രീകള്‍ എങ്ങനെയാണ് കൊച്ചിയിലെ സ്ഥാപനത്തിലെത്തിയതെന്നടക്കമുള്ളവ വിശദമായ അന്വേഷണത്തിലെ വ്യക്തമാക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളില്ലാത്ത ദമ്പതികളെ സഹായിക്കുന്ന വാടക ഗര്‍ഭധാരണം ഇന്ത്യയില്‍ വളരെക്കാലമായി നടന്നുവരുന്നുവെന്ന് അങ്കമാലിയിലെ രാജഗിരി മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സ്മിതി ജോര്‍ജ് പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളുടെ അഭാവം കാലക്രമേണ അഴിമതിക്കും ചൂഷണത്തിലേക്കും എത്തിക്കുന്നു.
ഇത് പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്‍ അവതരിപ്പിച്ചത്. വാണിജ്യ വാടക ഗര്‍ഭധാരണം നിരോധിക്കുകയും നിസ്വാര്‍ത്ഥമായ വാടക ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇവിടെ വാടക ഗര്‍ഭധാരണം ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ അടുത്ത ബന്ധുവാണ് ദാതാവാണെന്നും ഇവര്‍ക്ക് പണം ലഭിക്കുന്നില്ല. ഒരു സ്ത്രീക്ക് ഒരിക്കല്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താന്‍ കഴിയൂ,’ ഡോ.സ്മിതി ജോര്‍ജ് എന്നും പറഞ്ഞു.
