ഡല്‍ഹി: ഇന്ത്യൻ ജാവലിൻ താരവും ഒളിമ്ബിക് സ്വർണ മെഡല്‍ ജേതാവുമായ നീരജ് ചോപ്രയ്‌ക്ക് ടെറിട്ടോറിയല്‍ ആർമിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു.
ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെയും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നീരജ് ചോപ്രയുടെ കുടുംബവും എത്തിയിരുന്നു. നീരജിനെ സ്ഥിരോത്സാഹത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമായാണ് രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്.
ഇന്ത്യൻ ഗവണ്‍മെന്റിന്റെ അംഗീകൃത നിയമരേഖയായ ഗസറ്റ് ഓഫ് ഇന്ത്യ പ്രകാരം, ഈ വർഷം ഏപ്രില്‍ 16 മുതല്‍ നീരജ് ചോപ്രയുടെ നിയമനം പ്രാബല്യത്തില്‍ വന്നു. 2016 ഓഗസ്റ്റ് 26ന് ഇന്ത്യൻ ആർമിയില്‍ നായിബ് സുബേദാർ റാങ്കില്‍ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചോപ്ര ചേർന്നിരുന്നു. പത്മശ്രീ, മേജർ ധ്യാൻ ചന്ദ് ഖേല്‍ രത്‌ന അവാർഡ്, അർജുന അവാർഡ്, പരം വിശിഷ്ട് സേവാ മെഡല്‍, വിശിഷ്ട് സേവാ മെഡല്‍ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 2020ലെ ടോക്കിയോ ഒളിമ്ബിക്സില്‍ ട്രാക്ക് ആൻഡ് ഫീല്‍ഡില്‍ ഒളിമ്ബിക് സ്വർണ മെഡല്‍ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റായി ചരിത്രം സൃഷ്‌ടിച്ച വ്യക്തി കൂടിയാണ് നീരജ് ചോപ്ര.
2024ലെ പാരിസ് ഒളിമ്ബിക്‌സില്‍ വെള്ളി മെഡലും 2023ലെ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യൻഷിപ്പില്‍ സ്വർണ മെഡലും നീരജ് ചോപ്ര സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഡയമണ്ട് ലീഗ് ഇവന്റുകളില്‍ ഒന്നിലധികം സ്വർണ മെഡലുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
നീരജ് ചോപ്ര ഇനി ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍; പദവി നല്‍കി ആദരിച്ച് പ്രതിരോധ മന്ത്രി
