സംസ്ഥാന സ്കൂള്‍ കായികമേള: കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തി സർക്കാർ.

അണ്ടർ 17, 19 വിഭാഗങ്ങളായാണ് കളരിപ്പയറ്റ്. അണ്ടർ 14,17 വിഭാഗങ്ങളിലാണ് ഫെൻസിങും യോഗയും ഉള്‍പ്പെടുത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിലാണ് സർക്കാർ ഉത്തരവിറക്കിയത്.

12 വേദികളിലായി 40 ഇനങ്ങളിലായാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങള്‍ ഇത്തവണ നടക്കുന്നത്. 21നു വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും മാർച്ച്‌ പാസ്റ്റും. മത്സരങ്ങള്‍ 22ന് ആരംഭിക്കും. 12 ഗെയിംസ് മത്സരങ്ങള്‍ നടക്കുന്ന സെൻട്രല്‍ സ്റ്റേഡിയമാണു മുഖ്യവേദി.

കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗുഡ്‌വില്‍ അംബസഡറായി നടി കീർത്തി സുരേഷിനെയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്‌സ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 21 മുതല്‍ 28 വരെ തലസ്ഥാനം വേദിയാകുന്ന കായിക മേളയുടെ എനർജി പാർട്നറായി സഞ്ജു സാംസണ്‍ ഫൗണ്ടേഷനെയും നിയോഗിച്ചു. തങ്കു എന്നു പേരിട്ട മുയലാണ് മേളയുടെ ഭാഗ്യ ചിഹ്നം.

കഴിഞ്ഞവർഷം മുതല്‍ ഒളിംപിക്സ് മാതൃകയിലാണ് സംസ്ഥാന സ്കൂള്‍ കായികമേള സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ കായികമേളയുടെ പന്തല്‍നാട്ടുകർമ്മം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി ശിവൻകുട്ടി ബുധനാഴ്ച നിർവഹിച്ചു. കായിമമേളയുടെ മത്സര ഷെഡ്യൂളും പുറപ്പെടുവിച്ചിട്ടുണ്ട്. ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പാണ് സമ്മാനിക്കുക. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണക്കപ്പ്, കായികമേളയുടെ സമാപനത്തില്‍ വച്ചാണ് വിതരണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!