കോട്ടയം: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയ കേസില്‍ എംജി സര്‍വകലാശാല ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങി പൊലീസ്.
ഏറ്റുമാനൂര്‍- കുറവിലങ്ങാട് റോഡില്‍ രത്‌നഗിരി പള്ളിക്ക് സമീപം അല്‍ഫോന്‍സാ സ്‌കൂളിനോട് ചേര്‍ന്ന് റോഡരികിലുള്ള കപ്പടക്കുന്നേല്‍ വീടിന്റെ ഒന്നാംനിലയില്‍ മുന്‍പ് സാം കെ ജോര്‍ജിനൊപ്പം താമസിച്ചിരുന്ന വിയറ്റ്‌നാം യുവതി ജെസിയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് സാമിനെതിരായി കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാന്‍ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയാണ് പൊലീസ്.
അതിനിടെ വിയറ്റ്‌നാം, ഇറാന്‍, യുഎഇ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരെ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
നേരത്തെ, എംജി യൂണിവേഴ്‌സിറ്റി ക്യാംപസിലെ പാറക്കുളത്തില്‍ 6 പേരടങ്ങിയ തിരച്ചില്‍ സംഘം ഒന്നര മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫോണ്‍ കണ്ടെത്തിയത്. കുളത്തിന്റെ പല ഭാഗങ്ങളിലും 60 അടിയിലേറെ താഴ്ചയുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സാമിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
കൊലക്കുറ്റത്തിനു പിടിയിലായിട്ടും സാമിന്റെ ക്രൂര മനോഭാവത്തില്‍ മാറ്റമില്ലെന്ന് പൊലീസ് പറഞ്ഞു. ആരെയും കൂസാത്ത ഭാവത്തിലാണ് സാം കെ ജോര്‍ജ്. ‘അവള്‍ കൊല്ലപ്പെടേണ്ടവളാണ്’ എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞതായാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
സാമിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു.
