വിദ്യാര്‍ഥിനികളുടെ പീഡനപരാതി; ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികളുടെ പീഡനപരാതികള്‍ക്കു പിന്നാലെ ഒളിവില്‍പോയ സ്വാമി ചൈതന്യാനന്ദയെ പൊലീസ് അറസ്റ്റു ചെയ്തു. ആഗ്രയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് ഡയറക്ടറായിരുന്നു. ചൈതന്യാനന്ദയ്‌ക്കെതിരെ ഞെട്ടിക്കുന്ന പീഡനപരാതികള്‍ പുറത്തുവന്നതോടെ, ദേശീയ വനിതാ കമ്മിഷനും കേസെടുത്തിരുന്നു.

വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന കുട്ടികളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ചിലര്‍ വെളിപ്പെടുത്തിയിരുന്നു. ജൂലൈ 28നു പിജിഡിഎം 2023 ബാച്ചിലെ വിദ്യാര്‍ഥി സ്ഥാപനത്തിനു നല്‍കിയ പരാതിക്കു പിന്നാലെ, വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ അയച്ച ഇമെയില്‍ സന്ദേശമാണ് ചൈതന്യാന്ദയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരെ പ്രേരിപ്പിച്ചത്.

വ്യോമസേനയിലെ ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിനാണു വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥ ഇമെയില്‍ അയച്ചത്. തൊട്ടു പിന്നാലെ ഓഗസ്റ്റ് 3നു പുതിയതായി രൂപീകരിച്ച ഗവേണിങ് കൗണ്‍സില്‍ 30 വിദ്യാര്‍ഥികളുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് പീഡനവിവരം ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കുട്ടികള്‍ പങ്കുവച്ചത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഓഗസ്റ്റ് 4ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇയാള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പെണ്‍കുട്ടികള്‍ ഉന്നയിച്ചത്. രാത്രി അശ്ലീലസന്ദേശങ്ങളയക്കുക, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മുക്കിലും മൂലയിലും സിസിടിവി വയ്ക്കുക, ഇയാളുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നവരില്‍ നിന്ന് ഫീസ് കൂട്ടി വാങ്ങുകയും മാര്‍ക്ക് കുറയ്ക്കുകയും ചെയ്യുക, ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഉപയോഗിച്ച് പെണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക എന്നിങ്ങനെയുള്ള പരാതികളാണ് ഇയാള്‍ക്കെതിരെ നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!