കോട്ടയം : 124-ാമത് കോട്ടയം താഴത്തങ്ങാടി മത്സരവള്ളം കളിയുടെയും ചാംപ്യൻസ് ബോട്ട് ലീഗിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
നാളെ 3.30ന് സാംസ്കാരിക വിളംബര ഘോഷയാത്ര അറുപുഴ വെസ്റ്റ് ക്ലബ്ബിൽ നിന്നാരംഭിച്ച് ഫിനിഷിങ് പോയിന്റിലെത്തി ആലുംമൂട് ജംക്ഷനു സമീപമുള്ള മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് പള്ളി മുറ്റത്തു സമാപിക്കും.
27നു ഉച്ചകഴിഞ്ഞ് 2ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. 2.10ന് സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. സുവനീർ പ്രകാശനവും നടത്തും.
2.15ന് ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലും, 2.45ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടക്കും. മാസ് ഡ്രില്ലിനു ശേഷം ജല ഘോഷയാത്രയുടെ പിന്നിലായി പ്രത്യേകം അലങ്കരിച്ചിരിക്കുന്ന ബാർജിൽ ബസേലിയോസ് കോളജ് വിദ്യാർഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, തിരുവാതിര എന്നിവ അവതരിപ്പിക്കും. ഓർത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഡ്രഗ്‌സിറ്റ് ക്യാംപെ യ്നിന്റെ ഭാഗമായിട്ടാണ് പരിപാടികൾ.
ആറിന്റെ ഇരുകരകളിലും നിന്ന് വള്ളംകളി സുഗമമായി കാണാനുള്ള ക്രമീകരണങ്ങൾ കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഫിനിഷിങ് പോയിൻന്റിലെ മുഖ്യ പവലിയനിൽ വിശിഷ്‌ടാതിഥികൾ, ടൂറിസ്റ്റുകൾ ഉൾപ്പെടെ 350 പേർക്ക് വള്ളം കളി കാണാനുള്ള സൗകര്യമുണ്ട്.
മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കാനുളള സ്റ്റിൽ സ്റ്റാർട്ട് സംവിധാനം, 3 ട്രാക്കുകൾ, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവ സിബിഎൽ സംഘാടക സമിതി, കോട്ടയം വെസ്റ്റ് ക്ലബ്, ടൂറിസം വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നുണ്ട്.
124-ാമത് കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയും ചാംപ്യൻസ് ബോട്ട് ലീഗും 27ന്
