ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.
പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാർഡ് ജേതാക്കൾ പങ്കെടുക്കും.
മികച്ച എഡിറ്റർ പുരസ്കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയാണ് അർഹനായത്. നോൺ ഫീചർ സിനിമ വിഭാഗത്തിൽ എം കെ രാംദാസ് സംവിധാനം ചെയ്ത നെകൽ തെരഞ്ഞെടുക്കപ്പെട്ടു
