വായ്‌പയ്ക്ക് ഈടായി നൽകിയ ആധാരമുപയോഗിച്ച് പണം തട്ടി; ഉടമയറിഞ്ഞത് ജപ്‌തിക്ക് ഉദ്യോഗസ്ഥർ വന്നപ്പോൾ, ആലപ്പുഴയിൽ കെഎസ്എഫ്ഇ ജീവനക്കാരൻ…

ആലപ്പുഴ : വായ്പയ്ക്കായി ഉപഭോക്താവ് നൽകിയ ആധാരം ഉപയോഗിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ കെഎസ്എഫ്ഇ ജീവനക്കാരൻ എസ്. രാജീവൻ ഹൈക്കോടതിയിൽ കീഴടങ്ങി. ആലപ്പുഴയിലെ കെഎസ്എഫ്ഇ റീജനൽ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റായിരുന്ന രാജീവൻ. 100 ദിവസത്തിലേറെ നീണ്ട ഒളിവുജീവിതത്തിന് ശേഷമാണ് നിയമത്തിന് മുന്നിലെത്തിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

മണ്ണഞ്ചേരി കൂരുവേലിച്ചിറയിൽ താമസിക്കുന്ന എൻ. സുമ കെഎസ്എഫ്ഇയിൽ നിന്ന് 12 ലക്ഷം രൂപയുടെ ചിട്ടി എടുത്തിരുന്നു. ഇതിൽ 6 ലക്ഷം രൂപ വീടുപണിക്കായി വായ്പയെടുക്കാൻ അപേക്ഷിച്ചപ്പോൾ, ചിട്ടിയുടെ ഈടായി തന്റെ 12 സെന്റ് സ്ഥലത്തിന്റെ ആധാരം കെഎസ്എഫ്ഇ ജീവനക്കാരനായ രാജീവനെ ഏൽപ്പിച്ചു. എന്നാൽ, സ്ഥലത്തേക്ക് വഴിയോരമില്ലെന്ന് പറഞ്ഞ് രാജീവൻ ആ രേഖ നിരസിക്കുകയും പകരം ഭർത്താവിന്റെ പേരിലുള്ള 8 സെന്റ് സ്ഥലത്തിന്റെ ആധാരം ആവശ്യപ്പെടുകയും ചെയ്തു.

അതുപ്രകാരം രണ്ടാമത്തെ ആധാരം നൽകിയെങ്കിലും, നാല് മാസത്തിന് ശേഷം ജപ്തി നോട്ടീസ് വന്നപ്പോഴാണ് തങ്ങൾ ആദ്യമായി നൽകിയ ആധാരം രാജീവൻ തന്റെ പേരിൽ മറ്റൊരു വായ്പയെടുക്കാൻ ഉപയോഗിച്ചതായി സുമയും കുടുംബവും അറിയുന്നത്. ആ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് കെഎസ്എഫ്ഇ അധികൃതർ ജപ്തി നടപടികൾ ആരംഭിച്ചത്. ഉടൻ തന്നെ സുമ ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകി.

ഇതിനിടെ, വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇയുടെ കലവൂർ ശാഖയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് രാജീവനെതിരെ മറ്റൊരു പരാതി കൂടി ഉയർന്നതോടെ ഇയാൾക്കെതിരെ മണ്ണഞ്ചേരി പോലീസും കേസ് രജിസ്റ്റർ ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് വൈകിയപ്പോൾ, സുമ മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് വീണ്ടും പരാതി നൽകി. ഇതേത്തുടർന്ന് കെഎസ്എഫ്ഇ രാജീവനെ സസ്പെൻഡ് ചെയ്യുകയും, കെഎസ്എഫ്ഇ എംപ്ലോയീസ് അസോസിയേഷനിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് രാജീവൻ കീഴടങ്ങാൻ തീരുമാനിച്ചത്. സംഭവത്തിൽ കെഎസ്എഫ്ഇയുടെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!