ഒഡീഷയിൽ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടുത്തം. പത്ത് രോഗികൾ മരിച്ചു. ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.
മരിച്ച പത്ത് പേരും ട്രോമ കെയറിന്‍റെ ഐസിയുവിൽ പ്രവേശിപ്പിച്ച രോഗികളാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാനും നിർദേശം നൽകി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടു.
പുലർച്ചെ 2.30 നും 3 നും ഇടയിലാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെ ങ്കിലും ഷോർട്ട് സർക്യൂട്ട് മൂലമാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചെങ്കിലും, ഐസിയുവിൽ വെന്റിലേറ്റർ സഹായത്തിലായിരുന്ന നിരവധി രോഗികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇതുവരെ എസ്‌സിബി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. മറ്റ് രോഗികളെ ഉടൻ തന്നെ മെഡിക്കൽ കോളജിലെ മറ്റ് വാർഡുകളിലെ ഐസിയുവിലേക്ക് മാറ്റി.
ഒഡീഷയിൽ ആശുപത്രിയിൽ വൻ തീപിടുത്തം… പത്ത് രോഗികൾ മരിച്ചു…
