സഞ്ജു ഇല്ല; സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്, ആദ്യ മത്സരം തൃശൂരും കൊല്ലവും തമ്മില്‍

തിരുവനന്തപുരം: കെസിഎല്ലിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ആദ്യ സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സ് കൊല്ലം സെയിലേഴ്‌സിനെ നേരിടും. വൈകിട്ട് 6.45ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ എതിരാളി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ആണ്.

10 മത്സരങ്ങളില്‍ നിന്ന് ആറ് വിജയമടക്കം 12 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് തൃശൂര്‍. അഞ്ച് വിജയങ്ങളടക്കം 10 പോയിന്റുള്ള കൊല്ലം മൂന്നാം സ്ഥാനത്തും. സെമിയിലെ ആദ്യ മത്സരം ബാറ്റിങ് കരുത്തിന്റെ പോരാട്ടമായി കൂടി വിശേഷിപ്പിക്കാം. ടൂര്‍ണ്ണമെന്റിന്റെ ആദ്യ പകുതിയില്‍ ഏറ്റവും മികച്ച ബാറ്റിങ് നിരകളിലൊന്നായിരുന്നു തൃശൂരിന്റേത്. അഹ്മദ് ഇമ്രാന്റെ ഉജ്ജ്വല ഫോമായിരുന്നു ഇതില്‍ നിര്‍ണ്ണായകമായത്. അവസാന മത്സരങ്ങളില്‍ ആനന്ദ് കൃഷ്ണന്‍ ഷോണ്‍ റോജര്‍, അര്‍ജുന്‍ എ കെ തുടങ്ങിയ താരങ്ങളും ഫോമിലേക്ക് ഉയര്‍ന്നത് തൃശൂരിന് പ്രതീക്ഷയാണ്.

സിബിന്‍ ഗിരീഷും ആദിത്യ വിനോദും അടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്. ടൂര്‍ണ്ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ സിബിന്‍. മറുവശത്ത് മികച്ച ബാറ്റിങ് നിരയാണ് കൊല്ലത്തിന്റേയും കരുത്ത്. സച്ചിന്‍ ബേബിയും വിഷ്ണു വിനോദും അഭിഷേക് ജെ നായരും വത്സല്‍ ഗോവിന്ദും അടങ്ങുന്ന ബാറ്റിങ് നിര ഫോമിലേക്ക് ഉയര്‍ന്നാല്‍ കൊല്ലത്തെ പിടിച്ചു കെട്ടുക എതിരാളികള്‍ക്ക് ബുദ്ധിമുട്ടാകും. ഷറഫുദ്ദീനും വിജയ് വിശ്വനാഥും എം എസ് അഖിലുമടങ്ങുന്ന ഓള്‍ റൗണ്ട് മികവും കൊല്ലത്തിന്റെ കരുത്താണ്. ഈ സീസണില്‍ ടൂര്‍ണ്ണമെന്റില്‍ പരസ്പരം ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും കൊല്ലത്തിനായിരുന്നു വിജയം. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു വിജയം.

രണ്ടാം സെമിയില്‍ കൊച്ചിയുടെ എതിരാളി കാലിക്കറ്റാണ്. ടൂര്‍ണ്ണമെന്റില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും ജയിച്ച് 16 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് കൊച്ചി സെമിയിലെത്തിയത്. സഞ്ജു സാംസന്റെ സാന്നിധ്യമായിരുന്നു ടീമിന്റെ പ്രധാന കരുത്ത്. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാല്‍ സഞ്ജു സെമിയുലുണ്ടാകില്ല. എന്നാല്‍ സഞ്ജുവിന്റെ അസാന്നിധ്യത്തിലും കഴിഞ്ഞ മത്സരങ്ങളില്‍ ജയിച്ചു മുന്നേറാനായത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വിനൂപ് മനോഹരനും മൊഹമ്മദ് ഷാനുവും അടക്കമുള്ള കരുത്തര്‍ക്കൊപ്പം മൊഹമ്മദ് ആഷിഖും, ആല്‍ഫി ഫ്രാന്‍സിസ് ജോണും ജോബിന്‍ ജോബിയും ജെറിന്‍ പിഎസുമടക്കമുള്ള ഓള്‍ റൗണ്ട് മികവും കൊച്ചിയുടെ കരുത്താണ്. കെ എം ആസിഫ് നേതൃത്വം നല്കുന്ന ബൗളിങ് നിരയും ശക്തമാണ്. മറുവശത്ത് സല്‍മാന്‍ നിസാറിന്റെ അഭാവം കാലിക്കറ്റിന്റെയും നഷ്ടമാണ്. എന്നാല്‍ രോഹന്‍ കുന്നുമ്മലും കൃഷ്ണദേവനും അന്‍ഫലും അജ്‌നാസും അടങ്ങുന്ന ബാറ്റിങ് നിരയും അഖില്‍ സ്‌കറിയയുടെ ഓള്‍ റൗണ്ട് മികവും ചേരുമ്പോള്‍ കൊച്ചിക്ക് കടുത്ത എതിരാളികള്‍ തന്നെയാണ് കാലിക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!