സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് പുടിന്‍, ട്രംപുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച മൂന്നു മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെ ന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാ വുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് അറിയിച്ചു. സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് പുടിന്‍ പറഞ്ഞു. യുക്രൈന്‍ സഹോദര രാജ്യമാണ്. എന്നാല്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേ ക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കും. ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!