പുനെ : 1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വ്യോമസേന മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഡികെ പരുൽകർ (ക്യാപ്റ്റൻ ദിലീപ് കമാൽകർ പരുൽകർ) (82) അന്തരിച്ചു. പുനെയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 1953ലാണ് പരുൽകർ വ്യോമസേനയിൽ കമ്മീഷൻ ചെയ്തത്. വ്യോമസേന അക്കാദമിയിൽ ഫ്ലൈയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
1971ലെ ഇന്ത്യ- പാക് യുദ്ധത്തിനിടെയാണ് വിങ് കമാൻഡറായിരുന്ന പരുൽകറും രണ്ട് സഹ പ്രവർത്തകരും പാകിസ്ഥാന്റെ പിടിയിലായത്. യുദ്ധത്തടവുകാരായി കഴിയവേയാണ് പരുൽകറുടെ നേതൃത്വത്തിൽ സംഘം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയത്.
1965ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പരുൽകർ പറത്തിയ വിമാനത്തിനു നേരെ ശത്രുക്കൾ നടത്തിയ വെടിവയ്പ്പിൽ അദ്ദേഹത്തിന്റെ ചുമലിനു പരിക്കേറ്റിരുന്നു. തകരാറിലായ വിമാനം ഉപേക്ഷിക്കാൻ മേലധികാരികൾ അദ്ദേഹത്തിനു നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ മനഃസാന്നിധ്യം വിടാതെ വിമാനം തിരിച്ച് സൈനിക ക്യാംപിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ ധീരതയ്ക്ക് വ്യോമസേന അദ്ദേഹത്തെ മെഡൽ നൽകി ആദരിക്കുകയും ചെയ്തു. മറ്റ് വിശിഷ്ട സേവാ മെഡലുകളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
