ടിപി കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി; വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. കൊടി സുനി പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി സ്‌റ്റേഷന്‍ സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്.

പരോള്‍ വ്യവസ്ഥ പ്രകാരം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൊടി സുനിക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. വിചാരണ നടപടികള്‍ക്ക് മാത്രം തലശ്ശേരി കോടതിയില്‍ വരാനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടിസുനി വയനാട്ടിലേക്ക് പോയെന്നും, മീനങ്ങാടിയില്‍ താമസിക്കുന്നുവെന്നുമാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീനങ്ങാടിയില്‍ കൊടിസുനി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

കൊടി സുനി സംസ്ഥാനത്തിന് പുറത്താണ് ഉണ്ടായിരുന്നതെന്ന് സ്‌പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ റദ്ദാക്കിയത്. കൊടി സുനിയെ തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. അമ്മയുടെ അസുഖം, വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയിലാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!