സൗത്ത് പാമ്പാടി : വീടിന് മുകളിലേക്ക് മരം വീണു. കോഴിമലയിൽ എം. കെ. മറിയാമ്മയുടെ വീടിന് മുകളിലേക്കാണ് അയൽവാസിയുടെ കൂറ്റൻ പ്ലാവ് വീണത്. ഇന്നലെ ഈ പ്രദേശത്ത് വീശിയ കാറ്റിന് ഈ മരം ചെരിഞ്ഞു നിൽക്കുകയായിരുന്നു. ഭീഷണി ഉണ്ടായിരുന്നതിനാൽ വീട്ടുകാർ അയൽപക്കത്ത് അഭയം പ്രാപിച്ചതിനാൽ ആളപായമുണ്ടായില്ല.
മരം അപകടകരമായ നിലയിൽ നിൽക്കുകയാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ വന്നു സ്ഥലപരിശോധന നടത്തിയെങ്കിലും ഈ നിലയിൽ നിൽക്കുന്ന മരം മുറിച്ചു നീക്കുവാൻ നിർവാഹമില്ല എന്നറിയിച്ചു. അയൽവാസി മരം വെട്ടുകാരുടെ സഹായം തേടിയിയെങ്കിലും കനത്ത മഴയായിരുന്നതിനാൽ ആരെയും ലഭ്യമായില്ല.

ഇന്ന് (26/07/25) ഉച്ചകഴിഞ്ഞ് ഒന്നേകാലോട് കൂടി വീശിയടിച്ച കാറ്റിലാണ് ഈ മരം വീടിന്റെ മുകളിലേക്ക് വീണത്. മേൽക്കൂര പൂർണമായും ഭിത്തികൾ ഭാഗികമായും നശിച്ചു. ഗൃഹനാഥ വിധവയും മാന്തുരുത്തി അങ്കണവാടി അധ്യാപികയുമാണ്.

സൗത്ത് പാമ്പാടി കുറ്റിക്കൽ വിലങ്ങുപാറയിൽ വി. ജെ മത്തായിയുടെ വീടിന് മുകളിലേക്ക് അയൽവാസിയുടെ റബർമരം വീണ് വീടിന്റെ മേൽക്കൂരയ്ക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. മറിയാമ്മയുടെ വീട് പുനരുദ്ധാരണത്തിന് പാമ്പാടി ഗ്രാമ പഞ്ചായത്ത്‌മുൻ വൈസ് പ്രസിഡന്റ് അഡ്വ. സിജു കെ.ഐസക്കിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു. വാർഡ് മെമ്പർ സുനിതാ ദീപു, വാർഡ് കോൺഗ്രസ് പ്രസിഡന്റ് സി.ജെ കുര്യാക്കോസ്, ഫീലിപ്പോസ് ചിങ്ങംകുഴി എന്നിവർ വീട് സന്ദർശിച്ചു.
