അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികൾ;സ്റ്റേഷനിൽ നിന്നു ഓടിപോയ പ്രതി നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിൽ

എറണാകുളം : നെട്ടൂരിൽ കണ്ടെയ്നർ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടയാളെ സാഹസികമായി പിടികൂടി പനങ്ങാട് പോലീസ്. കസ്റ്റഡിയിലിരിക്കെ പോലീസ് സ്റ്റേഷന്റെ ശുചിമുറിയിലെ ജനൽ തകർത്താണ് രാജസ്ഥാൻ സ്വദേശിയായ സൈക്കുൾ കടന്നു കളഞ്ഞത്.

സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഘത്തിലുണ്ടായിരുന്ന ഇയാൾ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെന്റിലേഷന്‍ തകർത്ത് രക്ഷപ്പെടുന്നത്. പോലീസ് സ്റ്റേഷന് പിറകിലെ കാട്ടിലേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് സ്റ്റേഷൻ പരിസരത്ത് പോലീസ് തിരച്ചിൽ ആരംഭിച്ചു. നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ സ്റ്റേഷന്റെ പിറകിലെ കെട്ടിടത്തിൽ നിന്ന് നാട്ടുകാർ കണ്ടെത്തുന്നത്.  പിന്നാലെയെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. മൂന്ന് പേരെയും കോടതിയിലെത്തിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.

അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ കൊച്ചിയിൽ പിടിയിലായിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാജസ്ഥാൻ, ഹരിയാണ സ്വദേശികളെയും മോഷണത്തിന് ഉപയോഗിക്കുന്ന കണ്ടെയ്നർ ലോറിയും പനങ്ങാട് പോലീസ് പിടികൂടിയത്.

മറ്റു സംസ്ഥാനത്തുനിന്ന് ഒരു കണ്ടെയ്നർ ലോറി ഇതുവഴി പോകുന്നുവെന്നായിരുന്നു ലഭിച്ച വിവരം. പുലർച്ചെ 4:30-ഓടെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടുന്നത്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറടക്കമുള്ളവ ഇതിൽനിന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!