ന്യൂഡൽഹി : 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ നിന്ന് ഡ്രാഗൺ പേടകം വേർപ്പെട്ടു. ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽനിന്ന് വൈകുന്നേരം 4.45 നാണ് ഡ്രാഗൺ പേടകം അൺഡോക്ക് ചെയ്തത്. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമാകും പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുക.
ശുഭാംശു ശുക്ല അടക്കം നാല് പേരാണ് പേടകത്തിലുള്ളത്. ശുഭാംശു ഉൾപ്പെടെ നാലുപേരും പേടകത്തിന് അകത്തുകയറി 2.37ന് ഹാച്ച് ക്ലോഷ്വർ പൂർത്തിയായിരുന്നു. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോർണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും. തുടർന്ന് യാത്രികരെ സ്‌പേസ്എക്‌സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ശുഭാംശു ഉൾപ്പെടെ യാത്രികർ ഒരാഴ്ച വിദഗ്‌ധോപദേശ പ്രകാരം വിശ്രമിക്കും. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങൾ സംഘം പൂർത്തീകരിച്ചു. ഏഴെണ്ണം ഐഎസ്ആർഒയുടേതാണ്.
ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്.. ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ പേടകം വേർപ്പെട്ടു…
