കൊച്ചി : കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും.
സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സർക്കാറിന്‍റെ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാം. അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും.
ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കിയാണ് കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി വന്നത്. ഇന്നത്തെ ഉത്തരവ് സ്റ്റേ ചെയ്താൽ പുതിയ വെയ്റ്റേജ് ഫോർമുലയിൽ വീണ്ടും നടപടികൾ തുടങ്ങാം. പക്ഷെ തള്ളിയാൽ പഴയ ഫോർമുലയിലേക്ക് സര്‍ക്കാരിന് മാറേണ്ടി വരും. ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ആകെ മാറിമറയും. വിദ്യാർത്ഥികളുടെ കണക്ക് കൂട്ടൽ തെറ്റും പലർക്കും പ്രവേശനം പോലും കിട്ടാതെ വരും. ഓഗസ്റ്റ് പകുതിയോടെ എഞ്ചിനീയറിംഗ് പ്രവേശനം പൂർത്തിയാക്കണമെന്ന എഐസിടിഇ ഷെഡ്യൂളും തെറ്റുമോ എന്ന ആശങ്കയാണ് നിലവില്‍ ഉയരുന്നത്.
