തൊടുപുഴ: ഓട്ടോയിൽ കറങ്ങി മദ്യ വില്പന നടത്തിയ രണ്ട് പേർ പിടിയിൽ. ഇടുക്കി രാജാക്കാട് മാങ്ങാതൊട്ടി സ്വദേശികളായ വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ്, അടക്കാപ്പറമ്പില്‍ ഷിജോ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്.
45 പേർക്ക് മദ്യം കടം നൽകിയ വകയിൽ ലഭിയ്ക്കാനുള്ള തുക എഴുതിയ പറ്റുബുക്കും വില്പന നടത്തിയ വകയിൽ ലഭിച്ച 3000 രൂപയും രണ്ടര ലിറ്റർ മദ്യവും ഇവരുടെ കൈയിൽ നിന്നും പിടികൂടി. മാങ്ങാതൊട്ടി മേഖലയിൽ ഓട്ടോ റിക്ഷയിൽ മദ്യം ചില്ലറ വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരേയും പിടികൂടിയത്.
മൊബൈലിൽ വിളിച്ചു ആവശ്യപ്പെടുന്നവർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു നൽകുന്നതായിരുന്നു രീതി. പണം ഇല്ലാത്തവർക്ക് കടം ആയി നൽകി, കിട്ടാൻ ഉള്ള തുക പറ്റു ബുക്കിൽ കുറിച്ചിട്ടു പിന്നീട് വാങ്ങും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
