പുതിയ തുടക്കത്തിന് ഗില്ലും സംഘവും; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ലീഡ്‌സ് : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റത്തിന് തുടക്കം കൂടിയാകുകയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യന്‍ ടീം ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുന്നത്.

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമാണിത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരം കൂടിയാണിത്. ഹെഡിങ്ലിയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതാണ് ചരിത്രം. ഇത്തവണ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ഗുണം ലഭിക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് ക്യൂറേറ്റര്‍ റിച്ചാര്‍ഡ് റോബിന്‍സണ്‍ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ പുതിയ ബാറ്റിങ് നിരയെപ്പറ്റി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ നടക്കുകയാണ്. യശസ്വി ജയ്‌സ്വാളിനൊപ്പം സായ് സുദര്‍ശന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മലയാളി താരം കരുണ്‍ നായര്‍ മൂന്നാം നമ്പറിലും നായകന്‍ ഗില്‍ നാലാം സ്ഥാനത്തും കളിച്ചേക്കും. പിന്നാലെ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്, തുടര്‍ന്ന് കെ എല്‍ രാഹുല്‍ എന്നിങ്ങനെയാകും ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ശാർദൂൽ ഠാക്കൂറും അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും. ബൗളിങ്ങിനെ ജസ്‌പ്രീത് ബുംറ നയിക്കും. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയും ടീമിൽ ഉൾപ്പെട്ടേക്കും. ജഡേജ മാത്രമാകും ടീമിലെ സ്പിന്നർ. ഇംഗ്ലണ്ട് ടീമിനെ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സാണ് നയിക്കുന്നത്. സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ക്രിസ് വോക്‌സ്, ജോഷ് ടങ്, ബ്രെണ്ടൻ കാർസ് തുടങ്ങിയവർ ഇംഗ്ലീഷ് നിരയിലുണ്ടാകും. ഷൊയ്ബ് ബഷീറാകും ടീമിലെ ഏക സ്പിന്നർ എന്നാണ് റിപ്പോർട്ട്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!