അയോധ്യയില്‍ ‘രാജാവായ രാമനെ’ പ്രതിഷ്ഠിച്ചു, എട്ടു ഉപദേവതകള്‍; സാക്ഷിയായി ആയിരങ്ങള്‍

ലഖ്‌നൗ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ ( Ram Temple) നിര്‍മിച്ച രാം ദര്‍ബാറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ആയിരങ്ങള്‍ സാക്ഷിയായി. രാജാവായ ശ്രീരാമന്റെ രൂപമാണ് ഇന്ന് പ്രതിഷ്ഠിച്ചത്. ഇതോടൊപ്പം പുതുതായി നിര്‍മ്മിച്ച എട്ട് ക്ഷേത്രങ്ങളിലും ഉപദേവതകളെയും പ്രതിഷ്ഠിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ക്ഷേത്രത്തിലെ രണ്ടാമത്തെ പ്രധാന ചടങ്ങാണ് ഇന്ന് നടന്നത്. ആദ്യത്തേത് 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന രാം ലല്ലയുടെ പ്രതിഷ്ഠയായിരുന്നു. ഹിന്ദു കലണ്ടറിലെ ഏറ്റവും ശുഭകരമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ‘അഭിജിത് മുഹൂര്‍ത്ത’ വേളയിലാണ് ഇന്ന് ചടങ്ങ് നടന്നത്.

രാവിലെ 6:30 ന് ‘യജ്ഞ മണ്ഡപത്തില്‍’ പ്രാര്‍ത്ഥനയോടെയാണ് ദേവന്മാരുടെ പ്രതിഷ്ഠാചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് രാവിലെ 9 മണിക്ക് ഹോമം നടന്നു. അത് ഒരു മണിക്കൂര്‍ നേരം നീണ്ടുനിന്നു. തുടര്‍ന്ന് എല്ലാ ക്ഷേത്ര ശ്രീകോവിലിലും ഒരേസമയം പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. രാജാവായ ശ്രീരാമന്റെ രൂപമായ രാം ദര്‍ബാറായിരുന്നു കേന്ദ്ര പ്രതിഷ്ഠ. ശേഷാവതാരം, വടക്കുകിഴക്ക് മൂലയില്‍ ശിവന്‍, തെക്കുകിഴക്ക് (അഗ്‌നി) മൂലയില്‍ ഗണപതി, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഹനുമാന്‍, തെക്ക് പടിഞ്ഞാറ് മൂലയില്‍ സൂര്യന്‍ (സൂര്യദേവന്‍), വടക്ക് പടിഞ്ഞാറ് മൂലയില്‍ ഭഗവതി, വടക്കുഭാഗത്ത് അന്നപൂര്‍ണ്ണ ദേവി എന്നിവയാണ് മറ്റു പ്രതിഷ്ഠകള്‍.

യോഗി ആദിത്യനാഥ് രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. രാംലല്ല പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ മുകള്‍നിലയിലാണ് രാം ദര്‍ബാര്‍. ഒന്നാം നിലയിലെ രാം ദര്‍ബാറില്‍ ദര്‍ശനം നടത്തിയ ശേഷം തൊട്ടടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോയി. അവിടെയും ദര്‍ശനം നടത്തിയ ശേഷമാണ് യുപി മുഖ്യമന്ത്രി മടങ്ങിയത്.

‘ഇന്ന്, ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യാധാമില്‍, ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഒന്നാം നിലയിലെ രാം ദര്‍ബാര്‍ ഉള്‍പ്പെടെ എട്ട് ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുടെ പ്രാണപ്രതിഷ്ഠയ്ക്കായി സംഘടിപ്പിച്ച ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചു’ – യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രാജ്യമെമ്പാടുമുള്ള പണ്ഡിത ബ്രാഹ്മണരുടെ പങ്കാളിത്തത്തോടെ വേദപാരമ്പര്യങ്ങള്‍ക്കനുസൃതമായാണ് ചടങ്ങുകള്‍ നടത്തിയതെന്ന് രാമക്ഷേത്ര ട്രസ്റ്റി അനില്‍ മിശ്ര പിടിഐയോട് പറഞ്ഞു.

ഗംഗാ ദസറയോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. ഗംഗാ ദസറയില്‍ നടത്തുന്ന ഏതൊരു ശുഭകര്‍മ്മവും പലമടങ്ങ് ഫലങ്ങള്‍ നല്‍കുമെന്ന് തീയതിയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അയോധ്യ ആസ്ഥാനമായുള്ള ജ്യോതിഷിയായ പണ്ഡിറ്റ് കല്‍ക്കി റാം പറഞ്ഞു. അതുകൊണ്ടായിരിക്കാം രാജാരാമന്റെ പ്രതിഷ്ഠയ്ക്കായി രാമക്ഷേത്ര ട്രസ്റ്റ് ഈ ദിവസം തെരഞ്ഞെടുത്തതെന്ന് കരുതുന്നതായും കല്‍ക്കി റാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!