തഹാവൂർ റാണെയെ കോടതിയിൽ ഹാജരാക്കി, 20 ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ (64)യെ കോടതിയിൽ ഹാജരാക്കി. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങിന്റെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. റാണെയ്ക്കു വേണ്ടി അഭിഭാഷകനായ പിയൂഷ് സച്ച് ദേവ് ഹാജരായി. പ്രതിയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണെയെ അമേരിക്കയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് 2. 50 ഓടെയാണ് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. പിന്നാലെ ദേശീയ അന്വേഷണ ഏജൻസി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി തഹാവൂർ റാണെയുടെ ചിത്രം എൻഐഐ പുറത്തു വിട്ടിട്ടുണ്ട്. എന്‍എസ്ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.

എൻഐഎ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുള്ള റാണയെ വിമാനത്താവളത്തിൽവച്ചുതന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. റാണയെ വൻ സുരക്ഷാ സന്നാഹത്തോടെ തിഹാർ ജയിലിൽ ആണ് പാർപ്പിച്ചിരിക്കുന്നത്.

പാക് വംശജനായ റാണയ്ക്ക് ലഷ്കർ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നൽകിയത് റാണയുടെ സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു.

തഹാവൂർ റാണെയുടെ ഇ മെയിൽ സന്ദേശം അടക്കമുള്ളവ എൻഐഎ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ഇന്ത്യ തഹാവൂര്‍ റാണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2008 നവംബർ 26 നാണ് ഇന്ത്യയെ നടുക്കി, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഭീകര ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!