നർമ്മദാ പുരം: വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഒരു പ്യൂൺ വിലയിരുത്തുന്നതിന്‍റെ വീഡിയോ വൈറലായതോടെ സർക്കാർ കോളേജ് പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷൻ.
മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലാണ് സംഭവം. വിദ്യാർത്ഥികൾ പ്രാദേശിക എംഎൽഎ താക്കൂർദാസ് നാഗ്‌വാൻഷിയെ സമീപിക്കുകയും തുടർന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ പ്രതികരിച്ച യുവജനകാര്യ, സഹകരണ മന്ത്രി വിശ്വാസ് സാരംഗ് പ്രിൻസിപ്പലിനെയും നോഡൽ ഓഫീസറെയും സസ്പെൻഡ് ചെയ്തതായി സ്ഥിരീകരിച്ചു. ഉത്തരക്കടലാസുകൾ വിലയിരുത്തുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട പ്രൊഫസറക്കും പ്യൂണിനെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഉത്തരക്കടലാസ് മൂല്യനിർണയ ജോലി ഒരു ഗസ്റ്റ് അധ്യാപകനാണ് നൽകിയിരുന്നത്. അദ്ദേഹം കോളേജിലെ ഒരു ബുക്ക് ലിഫ്റ്റർ വഴി അത് ഒരു പ്യൂണിന് കൈമാറിയെന്നാണ് രാകേഷ് വെർമ്മ പറയുന്നത്. ഈ വർഷം ജനുവരിയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടതിന് ശേഷം പരാതി ഉയർന്നിട്ടുണ്ടെന്നും ശ്രീ വർമ്മ കൂട്ടിച്ചേർത്തു
