വൈറ്റ്ഹൗസ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കല്‍; സ്‌റ്റേ ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ് സുപ്രീംകോടതിയില്‍

വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസ് പിരിച്ചുവിട്ട ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും നിയമിക്കണമെന്നുള്ള കീഴ്‌ക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ നല്‍കണമെന്ന് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റം, സര്‍ക്കാര്‍ ചെലവുകള്‍ തുടങ്ങിയവയില്‍ ഇതിനോടകം ജഡ്ജിമാര്‍ പല തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ തടസപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ട്രംപിന്റെ ആക്ടിംഗ് സോളിസിറ്റര്‍ ജനറല്‍ സാറാ ഹാരിസിന്റെ പ്രതികരണം. ഫെഡറല്‍ വേതന ബില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ട്രംപ് പിരിച്ചു വിട്ട 16,000 ത്തിലധികം പ്രൊബേഷണറി തൊഴിലാളികളെ വീണ്ടും നിയമിക്കണമെന്ന് ഒരു ജഡ്ജി വൈറ്റ് ഹൗസിനോട് നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിനിടെ, ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ തീരുമാനം വിദ്യാര്‍ത്ഥികളെ തള്ളിവിടും. കോഴ്‌സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി. അതേസമയം യൂണിവേഴ്‌സിറ്റികള്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ളെ ഇത് ബാധിക്കില്ല. സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളാണ് മരവിപ്പിച്ചത്.

യുഎസില്‍ ദൈനംദിന ചെലവുകള്‍ക്കായി സ്‌റ്റൈപ്പന്‍ഡിനെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ നിലയ്ക്കുന്നതോടെ സ്വയം ചെലവുകള്‍ വഹിക്കേണ്ടിവരും. യുഎസിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായി ഒന്നും അറിയിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!