മനുഷ്യ വന്യജീവി സംഘട്ടനം ലോക്സഭയിൽ പ്രത്യേക ചർച്ച നടത്തണം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം:- മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.
ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കേരളത്തിലാണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏല്ക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട ജനങ്ങൾ അവിടെ താമസിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്ത് 2025 ഫെബ്രുവരി 11 വരെ 2534വന്യജീവി ആക്രമണം ഉണ്ടായി.56 പേർ മരണപ്പെടുക യുണ്ടായി. അഖിലേന്ത്യതലത്തിൽ മരണം 1527 ആണ് ഈ കഴിഞ്ഞ വർഷം ഉണ്ടായിട്ടുളളത്. ഈ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായ ഒരു നിലപാട് സ്വീകരിക്കണം.

കേരള ഗവൺമെൻ്റ് പറയുന്നത് കേന്ദ്ര ഗവൺമെൻ്റിൻ്റെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയെങ്കിൽ മാത്രമേ സംസ്ഥാന ഗവൺമെൻ്റിന് ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയു എന്നാണ്. എന്നാൽ എല്ലാ സംസ്ഥാനത്തേയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാൻ അധികാരം നൽകിയിട്ടുണ്ടന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അവർക്ക് അവശ്യഘട്ടത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്. പക്ഷേ നടപടി ക്രമങ്ങളിലെ സാങ്കേതികത്വം പലപ്പോഴും ഫലപ്രദമായ ഇടപെടൽ നടത്തുന്നതിനോ അധികാരം പ്രയോഗിക്കുന്നതതിനോ അവർക്ക് സാധിക്കുന്നില്ലന്നാണ് സംസ്ഥാനങ്ങൾ പറയുന്നതെന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!