പത്തനംതിട്ട: തിരുവല്ലയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. പടിഞ്ഞാറ്റുംചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് (48) ആണ് അറസ്റ്റിലായത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ മാതാവ് സരോജിനിയെ (76) മർദിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് തിരുവല്ല പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി മര്‍ദിക്കുമായിരുന്നു. വ്യാഴാഴ്ച രാത്രിയും മാതാവിനെ മര്‍ദിച്ചതോടെയാണ് സമീപത്ത് താമസിക്കുന്ന സന്തോഷിന്‍റെ സഹോദരി പുത്രന്‍ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്.
ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് എംഡി ദിനേശ് കുമാർ തിരുവല്ല പൊലീസിന് വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.