പാലക്കാട് : ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ ഞായറാഴ്ച രാത്രി തീപ്പിടിത്തം. പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപ്പിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു.
വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും പറഞ്ഞു. തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാത ശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുക യായിരുന്നു. പാലക്കാട് നിലയത്തിൽനിന്ന് അഗ്നിരക്ഷാസേനയെത്തി അധികം വൈകാതെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.
കെ.എസ്.ഇ.ബി. സുൽത്താൻപേട്ട സെക്ഷൻ ഓഫീസിൽനിന്നു ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രേക്കർ പൂർണമായും കത്തിയതിനാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവാത്ത സ്ഥിതിയാണെന്നു കെ.എസ്.ഇ.ബി. സബ് എൻജിനീയർ കെ. ബാബു പറഞ്ഞു.
ജനറേറ്റർ സ്ഥലത്തെത്തിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമത്തിയെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് 1.45-ന് വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു