കട്ടക്കിൽ ‘ഹിറ്റ്മാൻ ഷോ’, ഗില്ലിന്റെ അര്‍ധ ശതകം; വീണ്ടും 4 വിക്കറ്റ് ജയം! ഏകദിന പരമ്പരയും ഇന്ത്യക്ക്

കട്ടക്ക്: ക്യാപ്റ്റന്‍ രോഹിത് ശര്‍മ കത്തും ഫോമിലേക്ക് ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. തുടരെ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരവും ഇന്ത്യ 4 വിക്കറ്റിനാണ് ജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ ഉറപ്പിച്ചു. ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍ നില്‍ക്കെ പരമ്പര ഇന്ത്യയെ സംബന്ധിച്ചു വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 44.3 ഓവറില്‍ 308 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പിച്ചത്.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയും തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ശുഭ്മാന്‍ ഗില്ലിന്റെ മികവും ഫോം തുടര്‍ന്ന ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും അവസരോചിത ബാറ്റിങും ഇന്ത്യന്‍ ജയം അനായാസമാക്കി.

ഒടുവില്‍ ഫോമിലെത്തി!

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്റെ 32ാം ഏകദിന സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ഓപ്പണിങില്‍ 136 റണ്‍സ് എടുത്ത് രോഹിത് ഗില്‍ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 30 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതം രോഹിത് 52 റണ്‍സെടുത്തു. പിന്നാലെ 76 പന്തില്‍ നായകന്‍ സെഞ്ച്വറിയും തൊട്ടു. 9 ഫോറും 7 സിക്സും തൂക്കിയാണ് രോഹിത് ശതകത്തിലെത്തിയത്. 90 പന്തില്‍ 12 ഫോറും 7 സിക്‌സും സഹിതം രോഹിത് 119 റണ്‍സുമായി മടങ്ങുമ്പോള്‍ ഇന്ത്യ ജയം ഏതാണ്ടുറപ്പിച്ചിരുന്നു.

ശുഭ്മാന്‍ ഗില്‍ തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി നേടി. താരം 9 ഫോറും ഒരു സിക്സും സഹിതം 60 റണ്‍സെടുത്തു പുറത്തായി. പിന്നാലെ വന്ന വിരാട് കോഹ്ലിക്ക് ഫോം വീണ്ടെടുക്കാന്‍ ഇത്തവണയും സാധിച്ചില്ല. താരം 5 റണ്‍സുമായി മടങ്ങി.

പിന്നീട് ക്രീസില്‍ ഒന്നിച്ച ശ്രേയസ്- അക്ഷര്‍ സഖ്യം ടീമിനെ മുന്നോട്ടു നയിച്ചു. അതിനിടെ ശ്രേയസ് റണ്ണൗട്ടായി. താരം 3 ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്തു.

മറുഭാഗത്ത് അക്ഷര്‍ പുറത്താകാതെ നിന്നു. താരം 4 ഫോറുകള്‍ സഹിതം 41 റണ്‍സുമായി നിന്നു. അതിനിടെ ഹര്‍ദിക് പാണ്ഡ്യ (10), കെഎല്‍ രാഹുല്‍ (10) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. രവീന്ദ്ര ജഡേജ 11 റണ്‍സുമായി അക്ഷറിനൊപ്പം പുറത്താകാതെ നിന്നു വിജയമുറപ്പിച്ചു.

ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സന്‍, ആദില്‍ റഷീദ്, ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

രണ്ട് അര്‍ധ സെഞ്ച്വറികള്‍

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബെന്‍ ഡുക്കറ്റും ജോ റൂട്ടും അര്‍ധ സെഞ്ച്വറികള്‍ നേടി. ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 65 റണ്‍സെടുത്തു പുറത്തായി. റൂട്ട് 72 പന്തില്‍ 6 ഫോറുകള്‍ സഹിതം 69 റണ്‍സും കണ്ടെത്തി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (34), ഹാരി ബ്രക്ക് (31) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ലിയാം ലിവിങ്സ്റ്റന്‍ നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തിയത്. താരം 32 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി. ആദില്‍ റഷീദ് 5 പന്തില്‍ 14 റണ്‍സെടുത്തു. ഇരുവരും റണ്ണൗട്ടായി മടങ്ങി.

ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ മടക്കി സ്പിന്നര്‍മാരാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 81 റണ്‍സെടുത്തു.

അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ വരുണ്‍ ചക്രവര്‍ത്തി ആദ്യ അന്താരാഷ്ട്ര ഏകദിന വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു. ഫില്‍ സാള്‍ട്ടിനെയാണ് വരുണ്‍ മടക്കിയത്. സാള്‍ട്ട് 26 റണ്‍സെടുത്തു. വരുണിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്താണ് സാള്‍ട്ട് മടങ്ങിയത്.

പിന്നാലെ രവീന്ദ്ര ജഡേജ ഡുക്കറ്റിന്റെ പ്രതിരോധവും പൊളിച്ചു. താരത്തെ ജഡേജ ഹര്‍ദികിന്റെ കൈകകളില്‍ എത്തിച്ചു.

പിന്നീട് ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്നു പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചു. അതിനിടെ ഹാരി ബ്രുക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി കൂട്ടുകെട്ടു പൊളിച്ചു. ആറാമനായി എത്തിയ ലിയാം ലിവിങ്സ്റ്റന്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!