ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ ഐഎസ് പതാക; അക്രമി മുന്‍ യുഎസ് സൈനികന്‍, മരണം 15 ആയി

വാഷിങ്ടന്‍: അമേരിക്കയില്‍ ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്കു ഓടിച്ചുകയറ്റി വെടിയുതിര്‍ത്ത സംഭവത്തിന് പിന്നില്‍ 42 കാരനായ ഷംസുദ്ദിന്‍ ജബ്ബാര്‍. 15 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു.

ന്യൂ ഓര്‍ലീന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ പുലര്‍ച്ച 3.15ടെ ആയിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് പിടിയിലായ ഷംസുദ്ദിന്‍ ജബാര്‍ യുഎസ് പൗരനും മുന്‍ സൈനിക ഉദ്യോഗസ്ഥനും ആയിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു.

ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജബാര്‍ സൈന്യത്തില്‍ ഐടി സ്‌പെഷ്യലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നതായി എഫ്ബിഐ അറിയിച്ചു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2022ല്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടാം ഭാര്യയില്‍ നിന്നും ജബാര്‍ വിവാഹമോചനം നേടിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ഇയാളുടെ വാഹനത്തില്‍ ഐഎസ് പതാക ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ഭീകര സ്വഭാവമുള്ളതായും അന്വേഷണം നടക്കുകയാണെന്നും സംഭവ സ്ഥലത്ത് നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയതായും എഫ്ബിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!