വിദ്വേഷ പ്രസംഗം: ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍

ന്യൂഡല്‍ഹി: വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുമ്പാകെ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജഡ്ജിയുടെ വിദ്വേഷപ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതി നല്‍കിയ റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വിവാദ പ്രസംഗത്തില്‍ ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജഡ്ജിയുടെ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ  പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചത് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ 10 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസ്താവന നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുക ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഇത് ഉടന്‍ യാഥാര്‍ഥ്യമാകും. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതുപോലെ മറ്റു മതങ്ങളും ദുരാചാരങ്ങള്‍ ഒഴിവാക്കണം. ആര്‍എസ്എസും വിഎച്ച്പിയും മാത്രമല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠവും സിവില്‍കോഡിനെപ്പറ്റി സംസാരിക്കുന്നതായും ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!