കൈകൂപ്പി അപേക്ഷിച്ച് കളക്ടര്‍; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍; എല്‍ദോസിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ക്ണാച്ചേരി സ്വദേശി എല്‍ദോദിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് മൃതദേഹം വിട്ടു നല്‍കും. വന്യജീവി ശല്യത്തില്‍ പ്രതിഷേധിച്ച് എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനുശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നു. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിച്ച ശേഷം മൃതദേഹം എടുക്കാനുള്ള അനുവാദം നല്‍കണമെന്ന് കളക്ടര്‍ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിച്ചു.

മരിച്ച എൽദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകി. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറി. എൽദോസിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസ്, രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!