‘കുറച്ച്’ വൈകിപ്പോയി: എയര്‍ ഇന്ത്യ വിമാനം തായ്ദ്വീപില്‍ കുടുങ്ങിയിട്ട് നാല് ദിവസം

ഫുകെറ്റ് : തായ്‌ലാന്‍ഡിലെ ഫുകെറ്റില്‍ നൂറിലേറെ യാത്രക്കാരുമായി എയര്‍ ഇന്ത്യ-377 വിമാനം കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ടു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് യാത്ര അനിശ്ചിതമായി വൈകിയത്. യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഷേധമറിയിച്ചു. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടായതില്‍ എയര്‍ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

16ന് രാത്രി ഡല്‍ഹിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം കുടുങ്ങിക്കിടക്കുന്നത്. ആറ് മണിക്കൂര്‍ വൈകുമെന്ന് ആദ്യം അറിയിപ്പ് നല്‍കി. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ കയറ്റി. ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കുകയും വിമാനം റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു. ഡ്യൂട്ടി സമയപരിധിയാണ് കാരണം.

കാത്തിരുന്ന ശേഷം 17ന് യാത്ര തിരിച്ചെങ്കിലും രണ്ടരമണിക്കൂര്‍ പറന്നതിന് ശേഷം സാങ്കേതിക പ്രശ്‌നമുണ്ടായതോടെ അടിയന്തരലാന്‍ഡിങ് വേണ്ടിവന്നെന്നാണ് കമ്പനി വിശദീകരണം. യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നും പകുതിപ്പേരെ മറ്റു വിമാനത്തില്‍ തിരിച്ചയച്ചെന്നും കമ്പനി വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ടെന്നും വൈകാതെ തിരിച്ചയക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!