എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ ജയിക്കും: കെ സുരേന്ദ്രൻ

പാലക്കാട് : എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ജയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വോട്ട് യുഡിഎഫിന് പോയെന്ന് എകെ ബാലൻ സമ്മതിച്ചു. ഈ കാര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തിരുത്തണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ ജയിക്കേണ്ടതായിരുന്നു. അതില്ലാതാക്കിയത് അവിശുദ്ധ സഖ്യമാണ്. അത് തുറന്ന് സമ്മതിച്ചതിന് എകെ ബാലനെ അഭിനന്ദിക്കുന്നുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

2021ലെ നയം തന്നെയാണോ സിപിഎം തുടരുന്നതെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. എൽഡിഎഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യുഡിഎഫിന് വോട്ടു മറിക്കുകയാണ് സിപിഎം ചെയ്യുന്നത്. പാലക്കാട്ടെതിന് പ്രത്യുപകാരമായി ചേലക്കരയിൽ യുഡിഎഫ് വോട്ട് എൽഡിഎഫിന് കിട്ടുമോയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. അതോ പണം വാങ്ങിയാണോ വോട്ട് വാങ്ങുന്നതെന്നും അറിയണം.

എൽഡിഎഫ്-യുഡിഎഫ് ഡീൽ മറികടക്കുന്ന രീതിയിലേക്ക് ബിജെപി പോകും. ആത്മവിശ്വാസം പോയതുകൊണ്ടാണ് സതീശൻ അൻവറിൻ്റെ പിന്നാലെ പോകുന്നത്. ഇനി പോപ്പുലർഫ്രണ്ടിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്നാലെ ഇവർ പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പിപി ദിവ്യയുടെ കേസിൽ യുഡിഎഫ് ഒത്തുതീർപ്പിലേക്ക് പോയിരിക്കുകയാണ്. എഡിഎമ്മിനെ കൊലപ്പെടുത്തിയതാണോ യെന്ന സംശയം നിലനിൽക്കുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീർത്ത് കൊലപാതകം ചെയ്തതാണോയെന്ന് അറിയണം.

മരണപ്പെടുമ്പോൾ അദ്ദേഹം ധരിച്ചത് യാത്രയയപ്പ് ചടങ്ങിലെ വസ്ത്രം തന്നെയാണ്. അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. പിപി ദിവ്യ എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ജനങ്ങൾ കരുതും. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമാക്കും. കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം. ആത്മാർത്ഥയുണ്ടെങ്കിൽ അതാണ് വേണ്ടത്. സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യാതെ ദേശീയ വിഷയങ്ങൾ ചർച്ചയിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!