തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 3826 കോടി; 3157.65 കോടിയും ബിജെപിക്ക്

ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന ലഭിച്ചത് 3826.35 കോടി. ഇതില്‍ 3157.65 കോടിയും ബിജെപിക്ക്( 82.52 ശതമാനം)ആണ്. കോണ്‍ഗ്രസിന് 298.78 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടിയും ലഭിച്ചു. ആകെയുള്ള 20 ട്രസ്റ്റുകളില്‍ 15 എണ്ണം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സംഭാവന ലഭിച്ചതായി അറിയിച്ചത് 10 പാര്‍ട്ടികളാണ്.

പ്രുഡന്റ് തെരഞ്ഞെടുപ്പ് ട്രസ്റ്റാണ്(-2668.46 കോടി) ഏറ്റവും കൂടുതൽ സംഭാവന നൽകിയത് . അസോസിയേഷൻ ഓഫ് ഡമക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍നിന്ന് 50 കോടിയാണ് സംഭാവനയായി പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് സംഭാവന നല്‍കിയതില്‍ മുന്നില്‍-1225.43 കോടി. തെലങ്കാന-358.25 കോടി, ഹരിയാന-212.90 കോടി, പശ്ചിമ ബംഗാള്‍-203.85 കോടി, ഗുജറാത്ത്-200.50 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

2024-25 കാലത്ത് 228 വ്യാപാരസ്ഥാപനങ്ങൾ 3636.82 കോടി സംഭാവന നൽകി. വ്യക്തികൾ 187.62 കോടിയും. എലിവേറ്റഡ് അവന്യൂ റിയാൽറ്റിയാണ്(500 കോടി) ഏറ്റവും കൂടുതൽ സംഭാവന നൽകിയത് . പിന്നാലെ ടാറ്റാ സണ്‍സ് (308.13 കോടി), ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (217.62 കോടി), മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (175 കോടി) എന്നിങ്ങനെയാണ് കണക്ക്.

കേരളത്തില്‍ ദേശീയ പാത തകര്‍ന്നതിനെത്തുടര്‍ന്ന് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയാണ് മേഘ. സംഭാവനകളില്‍ നിര്‍മാണമേഖലയാണ് മുന്നില്‍-1063.13 കോടി (27.78 ശതമാനം). റിയല്‍ എസ്റ്റേറ്റ് മേഖല 629.17 കോടി (16.44 ശതമാനം), വിവരസാങ്കേതിക- ടെലികമ്യൂണിക്കേഷന്‍ മേഖല-451.86 കോടി (11.81 ശതമാനം) എന്നിങ്ങനെ സംഭാവന നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!