പുനൂർ : റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും മാതാവിനെയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്.
പരിക്കേറ്റ ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇതോടെ കാർ നാട്ടുകാർ തടഞ്ഞുവെച്ചു.
നാട്ടുകാരുടെ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെ പൂനൂര്‍ അങ്ങാടിയിലാണ് അപകടം നടന്നത്. വിനോദ യാത്രക്ക് പോയി മടങ്ങിവരികയായിരുന്ന ഷംല അസീസും കുടുംബവും ശുചിമുറി ഉപയോഗിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്. അപകടം നടന്ന ഉടന്‍ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് കഞ്ചാവ് ലഭിച്ചത്.
