മുസ്ലീം ലീഗ് നേതാവില്‍ നിന്നും 50 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു; ആരോപണവുമായി സിപിഐഎം

മലപ്പുറം  : മുസ്ലിം ലീഗ് ജില്ലാ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഫൈസൽ ഇടശ്ശേരിക്കെതിരെ സ്വർണ്ണക്കടത്ത് ആരോപണവുമായി സിപിഐഎം. തിരുനാവായ ഡിവിഷന്‍ അംഗം ഫൈസല്‍ എടശ്ശേരിക്ക് എതിരെ തിരൂര്‍ ഏരിയ കമ്മിറ്റിയാണ് രംഗത്ത് വന്നത്.

നെടുമ്പാശേരി വിമാനത്താളത്തില്‍ ഫൈസലില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെന്നും ലീഗ് നേതാക്കളും കസ്റ്റംസും ഫൈസലിനെ രക്ഷപ്പെടുത്തിയെന്നുമാണ് ആരോപണം.

ഓഗസ്റ്റ് 23 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഫൈസല്‍ എടശ്ശേരിയില്‍ നിന്ന് 932.6 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന്റെ മൂല്യം 50 ലക്ഷം രൂപക്ക് താഴെ ആയതിനാല്‍ സ്വന്തം ജാമ്യത്തില്‍ തന്നെ വിട്ടയച്ചു. ഇക്കാര്യം വാര്‍ത്ത നല്‍കാതെ കസ്റ്റംസ് മറച്ചു വെച്ചു , ജാമ്യം ലഭിക്കാന്‍ സ്വര്‍ണത്തിന്റെ അളവ് കുറച്ചു കാണിച്ചു എന്നും സിപിഐഎം ആരോപിച്ചു. ഇന്നലെ മന്ത്രി എംബി രാജേഷും ഇന്നലെ നിയമസഭയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഫൈസല്‍ എടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

അതേസമയം തനിക്കെതിരായ സ്വർണ്ണക്കടത്ത് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഫൈസൽ ഇടശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു .പെറ്റിക്കേസുകളല്ലാതെ മറ്റൊന്നും തനിക്കെതിരെ ചുമത്തപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറെ കാലമായി തന്റെ പേരിൽ പല അസംബന്ധങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നതിന് പലരും കൊണ്ട് പിടിച്ചു ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നുവരെ ഒന്നും വിജയം കണ്ടിട്ടില്ലെന്നും ഫൈസൽ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!