ചെന്നൈ : സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു.
തമിഴ്നാട് സിപിഎം ഘടകത്തെ മുൻനിർത്തി നടത്തിയ നീക്കങ്ങൾ ആണ് അൻവറിന് തിരിച്ചടിയായതെന്നാണ് പുറത്ത് വരുന്ന വിവരം. അൻവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം.
കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി.
അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാൽ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
