ചെന്നൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി സെന്തില്‍ ബാലാജി ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസമില്ലെന്ന് ഡി.എം.കെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സില്‍ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികള്‍ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോള്‍ സുപ്രീം കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസില്‍ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ചെന്നൈയില്‍ പുഴല്‍ സെൻട്രല്‍ ജയിലിലായിരുന്നു സെന്തില്‍ ബാലാജിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തടവിലിട്ടത്. സെന്തിലിന്‍റെ ജാമ്യഹരജി കഴിഞ്ഞ ഒക്ടോബറില്‍ മദ്രാസ് ഹൈകോടതി തള്ളിയിരുന്നു. സെഷൻസ് കോടതി ജനുവരിയിലും ജാമ്യം നിരസിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ മന്ത്രിസഭയില്‍ ഗതാഗത വകുപ്പിന്‍റെ ചുമതലയിരിക്കെ സെന്തില്‍ അഴിമതിയില്‍ പങ്കാളിയായെന്നാണ് കേസ്.
2013-14ലാണ് കേസിനാസ്പദമായ സംഭവം. ജയലളിതയുടെ ക്യാബിനറ്റ് അംഗമായിരുന്ന സെന്തില്‍, ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളില്‍ ജോലി വാഗ്ദാനം ചെയ്‌തു കോഴ വാങ്ങിയെന്നാണു കേസ്. 2018ല്‍ ഡി.എം.കെയിലേക്ക് കൂടുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ വൈദ്യുതി വകുപ്പിന്‍റെ ചുമതലയും സെന്തിലിന് ലഭിച്ചിരുന്നു. ജയില്‍ മോചിതനാകുന്നതോടെ വീണ്ടും ചുമതലയേല്‍ക്കുമെന്നാണ് സൂചന.
