അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചു; നാലുവര്‍ഷത്തില്‍ ഇതാദ്യം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചു. അരശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കോവിഡ് 19 മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു.

ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനത്തിനും 5 ശതമാനത്തിനും ഇടയില്‍ കുറയ്ക്കുന്നതിന് അനുകൂലമായ തീരുമാനം  നാലുവര്‍ഷത്തിന് ശേഷമാണ് സ്വീകരിച്ചത്. 2022 മാര്‍ച്ചില്‍ 11 നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തിയതിന് ശേഷം, പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് പലിശനിരക്ക് കുറച്ചത്. കടം വാങ്ങുന്നതിനുള്ള ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, തൊഴില്‍ രംഗത്തെ മാന്ദ്യത്തില്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ആശങ്കാകുലരാണ്. കുറഞ്ഞ നിരക്കുകള്‍ നിയമനത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ പ്രതീക്ഷ. പണപ്പെരുപ്പത്തിന്റെയും തൊഴില്‍ വളര്‍ച്ചയുടെയും ദിശയെ ആശ്രയിച്ച് വരും മാസങ്ങളിലും നിരക്ക് കുറയ്ക്കാന്‍ കേന്ദ്രബാങ്കിന് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!