തിരുവനന്തപുരം : കേരളം വിളിച്ചു ചേര്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത് നാലു സംസ്ഥാനങ്ങള്‍ മാത്രം. അതും ഉറപ്പില്ല, എത്തിയാല്‍ എത്തി എന്നു പറയാം.
തെലങ്കാന ധനകാര്യ മന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ മന്ത്രി ഹര്‍പാല്‍ സിങ് ചീമ, തമിഴ്‌നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു എന്നിവരാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കോണ്‍ക്‌ളേവില്‍ വരുമെന്ന് സമ്മതിച്ചിരിക്കുന്നത്.
ബംഗാൾ, ഡല്‍ഹി, ഝാര്‍ഖണ്ഡ് ധനമന്ത്രിമാരൊക്കെ കേരളത്തിന്റെ ക്ഷണം നിരസിച്ചു. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും.
പതിനാറാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളുമായി ആശയവിനിമയം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരളം ധനമന്ത്രിമാരുടെ കോണ്‍ക്ലേവ് നടത്താന്‍ നിശ്ചയിച്ചതെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ നേരിടുന്ന വികസന / ധനകാര്യ പ്രശ്‌നങ്ങള്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തളളിയിട്ട സാമ്പത്തിക ഉപദേഷ്ടാക്കാണ് വിഷയ വിദഗ്ധര്‍ എന്ന നിലയില്‍ പങ്കെടുക്കുക എന്നതാണ് വിരോധാഭാസം.
