നടി മിനു മുനീർ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണങ്ങള്‍ ഇനിയും വരും, പണം തട്ടാൻ നോക്കിയവരും അവസരം കിട്ടാത്തവരും അടക്കം ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് മണിയൻ പിള്ള രാജു പ്രതികരിച്ചു.
ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അന്വേഷണ സംഘം വന്നല്ലോ, അവർ അന്വേഷിക്കട്ടെ, കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. ആരോപണങ്ങള്‍ വരുന്നതിന് പിന്നില്‍ ചിലപ്പോള്‍ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും. ഇനിയും ധാരാളം ആരോപണങ്ങള്‍ വരും. WCCയുടെ ആവശ്യം ശരിയാണ്, അന്വേഷണം ആവശ്യമാണ്. സിദ്ദിഖിനെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കണം. മിനു മുനീറിനെ അറിയാം. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ സിനിമ ലൊക്കേഷനില്‍ വച്ച് കണ്ടിട്ടുണ്ട്. അവരുടെ ആരോപണം തെറ്റാണ്. എനിക്കെതിരെയും ആരോപണം വരുന്നുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടക്കട്ടെ.
നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പടെ നാലുപേർക്കെതിരെയായിരുന്നു നടി മിനു മുനീർ ആരോപണവുമായി രംഗത്തുവന്നത്. ലൈംഗികാതിക്രമം ഉള്‍പ്പടെ മോശം പെരുമാറ്റം നേരിട്ടുവെന്നും 2013ലായിരുന്നു സംഭവമെന്നും മിനു മുനീർ പറയുന്നു. മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണം.
അഡ്ജെസ്റ്റ്മെന്റുകള്‍ സഹിക്കാൻ കഴിയാതെ മലയാള സിനിമയില്‍ നിന്ന് അകന്നുനില്‍ക്കേണ്ടി വന്നുവെന്നും മിനു മുനീർ പറയുന്നു. “ഞാൻ ഇന്ന് വരും വാതില്‍ തുറന്ന് തരണ”മെന്ന് മണിയൻപിള്ള രാജു പറഞ്ഞുവെന്നായിരുന്നു മിനു മുനീറിന്റെ ആരോപണം
