കളക്ടര്‍ ഉത്തരവിട്ടു, വയനാട് ദുരന്തബാധിതരുടെ അക്കൗണ്ടില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കി ബാങ്കുകള്‍

കല്‍പ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കിത്തുടങ്ങി. പിടിച്ച പണം തിരികെ നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായത്.

ദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയതും ബാങ്കുകള്‍ ഇഎംഐകള്‍ ഡെബിറ്റ് ചെയ്തു. ഇതു വാര്‍ത്തയായതിനെത്തുടര്‍ന്ന് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. അടിയന്തര ദുരിതാശ്വാസ ഫണ്ട് ഇഎംഐ അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കളക്ടര്‍ മേഘശ്രീ വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ വായ്പ എഴുതിത്തള്ളാന്‍ കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. കേരള ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ മുണ്ടക്കൈ, പുഞ്ചിരിമറ്റം, ചൂരല്‍മല എന്നീ ദുരന്തബാധിത പ്രദേശങ്ങളില്‍ 213 വായ്പക്കാരുണ്ട്. 6.63 കോടിയാണ് ഇവരുടെ വായ്പ. 400 ലധികം സ്വര്‍ണ വായ്പകളുണ്ട്. ചൂരല്‍മല ശാഖയില്‍ നിന്ന് ലോണ്‍ എടുത്ത നിരവധിപ്പേര്‍ മരിച്ചു. 20 ഓളം പേരെ കാണാതായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!