എടിഎം എന്ന് കരുതി പാസ് ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

മലപ്പുറം: മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളില്‍ കയറി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.

ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ കയറിയത്. എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു. ഇതില്‍ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാല്‍, ഇതു പൂര്‍ണമായി പൊളിക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി കടന്നുകളഞ്ഞു.

സിസിടിവിയില്‍ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. സിസിടിവിയില്‍ നിന്ന് ആളെ മനസ്സിലാക്കിയ ശേഷം അന്വേഷണം തുടങ്ങിയ പൊലീസ് താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. മെഷീനുകള്‍ പൊളിച്ചതോടെ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് പുത്തനത്താണിയിലാണു താമസം. ദേശീയപാതയുടെ പണിക്കാരനായി ഒരു മാസം മുന്‍പാണ് ഇവിടെയെത്തിയത്. മദ്യപിച്ച ശേഷം ഇന്നലെ പുലര്‍ച്ചെ തിരൂരിലെത്തുകയായിരുന്നു എന്നാണ് കരുതുന്നത്.

തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷ്, എസ്‌ഐ ആര്‍ പി സുജിത്, സീനിയര്‍ സിപിഒ വി പി രതീഷ്, സിപിഒമാരായ കെ ദില്‍ജിത്, പി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!