കൊച്ചി: വയനാടിന്റെ പുനർനിർമാണത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. വയനാടിലെ ജനങ്ങൾക്ക്, ഇരകളായി മാറിയ പാവങ്ങളുടെ മുഴുവൻ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും പ്രതിപക്ഷം പങ്കാളികളാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകും. പുനരധിവാസം നടത്തുന്ന സമയത്ത്, വീടുകളിലേക്ക് ആളുകൾ മടങ്ങുന്നവരിൽ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന.
പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാനാവുമെന്ന് ഗൗരവമായി ആലോചിക്കണം.
2021 ൽ കേരളത്തിലെ പ്രതിപക്ഷം അസംബ്ലിയില്‍ 195 രാജ്യങ്ങളിടെ ഐപിസിസി റിപ്പോര്‍ട്ടും, നാസയുടെ പഠന റിപ്പോര്‍ട്ടും അടിയന്തര പ്രമേയമായി കൊണ്ടു വന്നിട്ടുള്ളതാണ്. കേരളത്തില്‍ മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിങ് നടത്തണം. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണമന്നും സതീശൻ ആവശ്യപ്പെട്ടു.