ഭീകരവാദികളുമായും കള്ളക്കടത്ത് സംഘവുമായും ബന്ധം, മയക്കുമരുന്ന് കച്ചവടവും; കശ്മീരില്‍ 6 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് പൊലീസുകാരുള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ ഭരണകൂടം ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതില്‍ ആറാമത്തെയാള്‍ അധ്യാപകനാണ്. നാളുകളായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

ഹെഡ് കോണ്‍സ്റ്റബിള്‍ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്, സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍മാരായ സെയ്ഫ് ദിന്‍, ഖാലിദ് ഹുസിയന്‍ ഷാ, ഇര്‍ഷാദ് അഹമ്മദ് ചാല്‍ക്കൂ, കോണ്‍സ്റ്റബിള്‍ റഹ്മത്ത് ഷാ, അധ്യാപകനായ നസാം ദിന്‍ എന്നിവരെയാണ് പിരിച്ചു വിട്ടത്. പാക് അധീന ജമ്മുകശ്മീരിലെ കള്ളക്കടത്തു സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഇവര്‍ വന്‍ തോതില്‍ മയക്കുമരുന്നും കടത്തിയിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോലുള്ള നിരോധിത തീവ്രവാദ സംഘടനകളുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നതായും കണ്ടെത്തി.

വ്യാപകമായ മയക്കുമരുന്നു കടത്തില്‍ നിന്നുള്ള സാമ്പത്തിക ലാഭം ഉപയോഗിച്ച് ഇവര്‍ കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്നും രഹസ്യന്വേഷണ സംഘം കണ്ടെത്തി. ലഷ്‌കര്‍-ഇ-തൊയിബയുമായും ഇവരില്‍ ചിലര്‍ക്ക് ബന്ധമുണ്ട്. പാക്സ്ഥാനിലെ ഭീകരരുമായും ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!